DweepDiary.com | ABOUT US | Friday, 26 April 2024

ലക്ഷദ്വീപ് ദിനാശംസകള്‍

In editorial BY Mubeenfras On 01 November 2019
കാലം നിശ്ചയമില്ലാത്ത കാലത്ത് ഒരു സൂഫി ലക്ഷദ്വീപ് കടലിലൂടെ യാത്ര ചെയ്തത്ര. അദ്ദേഹം തന്റെ കയ്യിലുണ്ടായിരുന്ന തസ്ബീഹ് മാല പൊട്ടിച്ച് അതിന്റെ മുത്തുകള്‍ യാത്രാ മധ്യേ കടലിലിട്ടു. അദ്ദേഹം തിരിച്ച് വരുമ്പോഴേക്കും ആ മുത്തുമണികള്‍ ഒരു മാലയിലെ മുത്തുമണികള്‍ പോലെ ദ്വീപുകളായി മാറിയത്ര.....
ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശമായി ഇന്നേക്ക് 63 വര്‍ഷം പൂര്‍ത്തിയാകുന്നു. അറബിക്കടലിന്റെ വിരിമാറില്‍ പച്ചത്തുരുത്തുകളായി ചിതറിക്കിടക്കുന്ന പവിഴദ്വീപുകള്‍ക്ക് ഒരു പാട് കഥകള്‍ പറയാനുണ്ട്. അറക്കലും, ചിറക്കലും, അറബികളും, പറങ്കികളും, ടിപ്പുവും, വെളളക്കാരും കയറി ഇറങ്ങിയ മണ്ണ്. ഇന്ന് ഇവള്‍ സര്‍വ്വ പ്രൌഡിയോടും കൂടി തലയുയര്‍ത്തിനില്‍ക്കുന്നു. 1956 നവംബര്‍ ഒന്നിന് ലക്ഷം ദ്വീപുകള്‍ ലക്കഡീവ് മിനിക്കോയി ആന്‍ഡ് അമീന്‍ ദ്വീവി ഐലന്റായി. ഇന്നേക്ക് 63 വര്‍ഷം... 1947 ആഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാനന്ത്ര്യം ലഭിച്ചെങ്കിലും ലക്ഷദ്വീപ് കടുത്ത അവഗണനിയിലായിരുന്നു. പഴയ ആമീന്‍ കാരാണി ഭരണം തന്നെയായിരുന്നു പിന്നീടും ഇവിടെ തുടര്‍ന്നത്. ആദ്യം മദ്രാസ് സ്റ്റേറ്റിന്റെ കീഴിലായിരുന്ന ദ്വീപുകള്‍ പിന്നോക്ക സമുദായക്കാരായി പരിഗണിച്ചെങ്കിലും അതിന്റെ ഒരു ആനുകൂല്യം പോലും ലഭിച്ചില്ലായിരുന്നു. മദ്രാസ്സ് അസംബ്ലിയിലേക്ക് ചേവായൂര്‍ മണ്ഡലത്തിന്റെ ഭാഗമായ ദ്വീപില്‍ നിന്ന് അപ്പു എന്ന വ്യക്തിയെ തിരെഞ്ഞെടുത്തെങ്കിലും ഫലത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല. ദ്വീപിനെ പ്രതിനിധീകരിച്ച് ശ്രീ.കെ.നല്ലകോയാ തങ്ങള്‍ 1957 ല്‍ പാര്‍ലമന്റില്‍ എത്തിയ ശേഷമാണ് ദ്വീപിന്റെ പുരോഗതിക്ക് തുടക്കം കുറിക്കുന്നത്. 1952 ല്‍ ശ്രീ.പി.ഐ.പൂക്കോയാ അടക്കമുള്ള ബുദ്ധി ജീവികളുടെ കൂട്ടാഴ്മയില്‍ പിറവിയെടുത്ത 'ജമാഅത്തേ ജസീറ' എന്ന സംഘടനയിലൂടെയാണ് ദ്വീപുകാരുടെ പ്രശ്നം കേന്ദ്രത്തിലെത്തുന്നത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന് ദ്വീപിന്റെ ഉന്നമനത്തിന് ഉതകുന്ന പല പദ്ധതികളും ഈ സംഘട സമര്‍പ്പിക്കുകയുണ്ടായി. അതിന്റെ ശ്രമ ഫലമായാണ് ഫലമായാണ് 1956 നവംബര്‍ 1 ന് കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപ് ഭരണം നേരിട്ട് ഏറ്റെടുത്തത്. ഇന്ത്യന്‍ ഭരണ ഘടനയുടെ 239 -ാം വകുപ്പ് പ്രകാരം ഇന്ത്യന്‍ പ്രസിഡന്റ് പ്രതിനിധിയായി ഒരു അഡ്മിനിസ്ട്രേറ്ററെ നിയമിക്കുകയുണ്ടായി. ശ്രീ.യു.ആര്‍.പണിക്കര്‍ അഡ്മനിസ്ട്രേറ്ററായി 6 ദിവസം പണിയെടുത്തെങ്കിലും ശ്രീ.എസ്. മണി അയ്യര്‍ 1956 നവംബര്‍ 8 ന് മലബാര്‍ കളക്ടറില്‍ നിന്ന് ഭരണം ഏറ്റെടുത്തതോടെയാണ് ലക്ഷദ്വീപ് ഒരു പുതുയുഗത്തിലേക്ക് കുതിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY