ട്രോളിങ്ങ് നിരോധനം ലക്ഷദ്വീപ് ഉള്‍പ്പടെയുള്ള തീരദേശ മീന്‍പിടുത്തക്കാരെ ബാധിക്കും
കവരത്തി: ട്രോളിങ്ങ് നിരോധനകാലം 47 ദിവസത്തിൽനിന്ന് 61 ദിവസമാക്കി പുതുക്കി നിശ്ചയിച്ചു. ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെയാണ് പുതുക്കി നിശ്ചയിച്ച സമയം. ബോട്ടുകൾക്ക് പുറമേ യന്ത്രങ്ങൾ ഘടിപ്പിച്ച വള്ളങ്ങളും നിരോധനപരിധിയിൽ വരും. ഡോ. സെയ്താ റാവു കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ട്രോളിങ്ങ് നിരോധന കാലയളവ് കേന്ദ്രസർക്കാർ പുനർനിർണയിച്ചത്. 26 വർഷമായി ജൂൺ 15 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിലായിരുന്നു നിരോധനം. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ ഒന്നിന് ട്രോളിങ്ങ് നിരോധനം നിലവിൽ വരും. യന്ത്രങ്ങൾ ഘടിപ്പിച്ച വള്ളങ്ങൾകൂടി നിരോധനത്തിന്റെ പരിധിയിൽ വരും. ഇപ്പോൾ നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടു മാസക്കാലത്താണ് മത്സ്യലഭ്യതയുടെ 55 ശതമാനവും ഉള്ളതെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മൺസൂൺകാല ട്രോളിങ്ങ് നിയന്ത്രണംകൊണ്ട് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ശാസ്ത്രീയമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ട്രോളിങ്ങ് നിരോധനം ദീർഘിപ്പിക്കരുതെന്നും മത്സ്യത്തൊഴിലാളി മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സഭാസംഘടനകൾ ആവശ്യപ്പെട്ടിരുന്നു. നിയന്ത്രണം നീട്ടുന്നതിനെതിരെ മത്സ്യത്തൊഴിലാളികളും കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഇതിനിടെയാണ് കേരളം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിരോധനകാലം ദീർഘിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ഈ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി
- ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ പുതിയ അടിയൊഴുക്കുകൾക്ക് സാധ്യത
- ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുക ; എസ് കെ എസ് എസ് എഫ് കിൽത്താൻ
- മുൻനിര പാർട്ടികളുടെ മോഹന വാഗ്ദാനങ്ങൾ ; വോട്ടായി മാറുമോയെന്ന് കാത്തിരുന്ന് കാണാം
- പിന്തുണ അഭ്യർത്ഥിച്ച് ഫൈസൽ ദുരിതം പറഞ്ഞ് സി.ടി