DweepDiary.com | ABOUT US | Tuesday, 16 April 2024

കല്‍പേനി സ്‌കൂളുകളുടെ പേരുമാറ്റം: രാഷ്ട്രീയ പാപ്പരത്തം: പി.പി മുഹമ്മദ് ഫൈസല്‍

In main news BY P Faseena On 05 February 2023
കവരത്തി: കല്‍പേനി ഡോ.കെ.കെ മുഹമ്മദ് കോയയുടെയും ബി ഉമ്മയുടെയും പേരിലുള്ള സ്‌കൂളുകള്‍ക്ക് പുനര്‍നാമകരണം ചെയ്തതിനെതിരെ പ്രതികരിച്ച് മുന്‍ എം.പി പി.പി മുഹമ്മദ് ഫൈസല്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഫൈസല്‍ തന്റെ പ്രതികരണം അറിയിച്ചത്. ദ്വീപിലെ പ്രമുഖ വ്യക്തിത്വങ്ങളെ ബഹുമാനപൂര്‍വ്വം ആദരിച്ചു കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജനാധിപത്യ രീതിയില്‍ പേര് നല്‍കി അവരെ ഓര്‍ത്തു വെക്കുമ്പോള്‍ അതിനെ മാറ്റിയെടുത്തു കൊണ്ട് പുനര്‍ നാമകരണം ചെയ്യുന്നത് അനൗചിത്യവും പട്ടേല്‍ എന്ന അഡ്മിനിസ്‌ട്രേറ്ററുടെ രാഷ്ട്രീയ പാപ്പരത്വവുമാണ് വിളിച്ചോതുന്നത്. സാധാരണ ഗതിയില്‍ പേര് മാറ്റുന്നത് കോളനി കാലഘട്ടത്തിലെയും, സാമ്രാജ്യത്വം നിലനില്‍ക്കുന്ന പ്രദേശത്തെ അനുസ്മരിക്കുന്ന വയുടെയുമൊക്കെയാണ്. എന്നാല്‍ ദ്വീപിന്റെതായി നിലനില്‍ക്കുന്ന വ്യക്തിത്വങ്ങളുടെ പേരുകള്‍ മാറ്റിക്കൊണ്ട് പട്ടേല്‍ സര്‍ക്കാര്‍ ചെയ്യുന്നത് ന്യായീകരിക്കാനാവാത്ത, പ്രതിഷേധമര്‍ഹിക്കുന്ന പ്രവര്‍ത്തിയാണ് എന്ന് ഫൈസല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ആത്മവീര്യം തകര്‍ക്കാനാണെങ്കില്‍ അതിന് വിലപോകില്ല എന്നും ഫൈസല്‍ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.
പി.പി. മുഹമ്മദ് ഫൈസലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കാലയവനികയിലേക്ക് മറഞ്ഞു പോയ ദ്വീപിന്റെ മഹത് വ്യക്തിത്വങ്ങളായ രാഷ്ട്രീയ സാമൂഹിക നേതാവും ലക്ഷദ്വീപിന്റെ നവോത്ഥാന നായകനുമായ ഡോ. ബമ്പന്റെയും, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലയില്‍ ദ്വീപിലെ ആദ്യത്തെ വനിത മെട്രിക്കുലേഷന്‍ ജേതാവും പ്രഥമ TTC അധ്യാപികയും, ദ്വീപിന്റെ ഔദ്യോഗിക പിറവിക്ക് മുന്‍പേ സ്വയം ഔദ്യോഗിക ജീവിത്തിലേക്ക് ചുവടുവെച്ച പ്രിയപ്പെട്ട ബീയുമ്മ ടീച്ചര്‍...അന്നത്തെ ദ്വീപിലെ സ്ത്രീ സമൂഹത്തിനാകെ വഴി കാട്ടിയായ ബീയുമ്മ ടീച്ചര്‍ എന്നറിയപ്പെട്ട സ്‌നേഹ നിധിയായ ഉമ്മ...
ലക്ഷദ്വീപ് സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് നടക്കാന്‍ വഴിതെളിച്ച ധീര വനിത! തന്റെ ജീവിതം പോരാട്ടങ്ങളാണെന്ന് പഠിപ്പിച്ച് വിദ്യാര്‍ത്ഥി പ്രസ്ഥാനം മുതല്‍ നേതാവായി, ഒട്ടേറെ സാമൂഹിക, രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്ക് ദ്വീപിനെ കൊണ്ടെത്തിച്ച, ഞങ്ങളുടെ മനസ്സില്‍ ഇന്നും തുടിപ്പായി നിലകൊള്ളുന്ന ഞങ്ങളുടെ നേതാവ് മര്‍ഹൂം ഡോ. കോയ സാഹിബ്.. ചിന്താശേഷിയും പ്രതികരണ ശേഷിയുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുത്ത ദീര്‍ഘവീക്ഷണമുള്ള സാംസ്‌കാരിക നായകനായ മര്‍ഹൂം ഡോ.ബമ്പന്‍...
ഈ വ്യക്തിത്വങ്ങളെ ബഹുമാനപൂര്‍വ്വം ആദരിച്ചു കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജനാധിപത്യ രീതിയില്‍ പേര് നല്‍കി അവരെ ഓര്‍ത്തു വെക്കുമ്പോള്‍ അതിനെ മാറ്റിയെടുത്തു കൊണ്ട് പുനര്‍ നാമകരണം ചെയ്യുന്നത് അനൗചിത്യവും പട്ടേല്‍ എന്ന അഡ്മിനിയുടെ രാഷ്ട്രീയ പാപ്പരത്വവുമാണ് വിളിച്ചോതുന്നത്. സാധാരണ ഗതിയില്‍ പേര് മാറ്റുന്നത് കോളനി കാലഘട്ടത്തിലെയും, സാമ്രാജ്യത്വം നിലനില്‍ക്കുന്ന പ്രദേശത്തെ അനുസ്മരിക്കുന്ന വയുടെയുമൊക്കെയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗത്തെ പുനര്‍ നാമകരണം ശ്രദ്ധിച്ചാല്‍ ഇത് കാണുകയും ചെയ്യും, പക്ഷെ, ദ്വീപില്‍ ദ്വീപിന്റെതായി നിലനില്‍ക്കുന്ന വ്യക്തിത്വങ്ങളുടെ പേരുകള്‍ മാറ്റിക്കൊണ്ട് പട്ടേല്‍ സര്‍ക്കാര്‍ ചെയ്യുന്നത് ന്യായീകരിക്കാനാവാത്ത, പ്രതിഷേധമര്‍ഹിക്കുന്ന കാര്യമാണ് എന്നുള്ളതില്‍ തര്‍ക്കമില്ല. ഒരുപാട് സ്ഥാപനങ്ങള്‍ക്ക് ദ്വീപില്‍ പേര് നല്‍കാം എന്നിരിക്കെ ദ്വീപിന്റെ മഹത് വ്യക്തികള്‍ക്ക് നല്‍കിയ പേര് എടുത്തു മാറ്റി അതേ സ്ഥാപനത്തിന് വേറെ പേര് നിര്‍ദ്ദേശിക്കുന്നത് ജനങ്ങളുടെ ആത്മ വീര്യം തകര്‍ക്കാനാണെങ്കില്‍ അവയൊന്നും വിലപ്പോവില്ല എന്നേ പറയാനുള്ളൂ.സത്യത്തില്‍ പേര് മാറ്റി പുനര്‍ നാമകരണം ചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്തിട്ടുണ്ടോ എന്നുള്ളതാണ് നോക്കി കാണേണ്ടത്. ഇക്കാലയളവില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍,, ഉദ്യോഗസ്ഥരുടെയും, മറ്റ് ബന്ധപ്പെട്ടവരുടെയും കൈകളിലുള്ള രേഖകള്‍ ഇവയെല്ലാം ഉണ്ടായിരിക്കെ മറ്റൊരു പേരിലേക്ക് അതൊക്കെ മാറ്റുമ്പോള്‍, രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ, രാജ്യം ആദരിക്കുന്ന മഹത് വ്യക്തിത്വങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നില്ല എന്ന് വേണം അനുമാനിക്കാന്‍. വേറെയും ഒരുപാട് സ്ഥാപനങ്ങള്‍ ഉണ്ടായിരിക്കെ പേര് നിലനില്‍ക്കുന്ന സ്ഥാപനത്തിന്റെ പുനര്‍ നാമകരണം എന്നത് ഖോഡ പട്ടേലിന്റെ രാഷ്ട്രീയ ധിക്കാരവും ജനാധിപത്യ ധ്വംസനവും, പരിഷ്‌കൃത സമൂഹത്തിന് യോജിക്കുന്നവയുമല്ല എന്നുള്ളതാണ് യാഥാര്‍ഥ്യം.
ഞങ്ങളുടെ നേതാക്കള്‍ കുടികൊള്ളുന്നത് ഞങ്ങളുടെ ഹൃദയത്തിലാണ്. രാഷ്ട്രീയമായി നേരിടാന്‍, ജനാധിപത്യരീതിയില്‍ ആവാതെ വരുമ്പോള്‍ ഉണ്ടാവുന്ന ഭീരുത്വമായിട്ടേ ദ്വീപിലെ ജനങ്ങള്‍ ഇതിനെ കാണുന്നുള്ളൂ...
-പി.പി മുഹമ്മദ് ഫൈസല്‍

SHARE YOUR FEEDBACK

RECENT IN THIS CATEGORY