DweepDiary.com | ABOUT US | Wednesday, 17 April 2024

കവിത കാർണിവൽ: ഇന്ത്യയുടെ ഭൂപടം വരക്കുമ്പോള്‍ ഇരുവശത്തും കുത്തുകൾ ഉണ്ടാകണം അല്ലെങ്കില്‍ അത് ഇന്ത്യയാകില്ല; സലാഹുദ്ധീന്‍ പീച്ചിയത്ത്

In main news BY P Faseena On 02 December 2022
പാലക്കാട്: പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്‍മെന്റ് സംസ്‌കൃത കോളേജില്‍ നടക്കുന്ന നാലു ദിവസം നീളുന്ന കവിതാ കാര്‍ണിവലില്‍ ജസരി ഭാഷയിലുള്ള കവിതകള്‍ അവതരിപ്പിച്ച് ലക്ഷദ്വീപില്‍ നിന്നുള്ള എഴുത്തുകാരായ ഇസ്മത്ത് ഹുസൈനും സലാഹുദ്ധീന്‍ പീച്ചിയത്തും തുടക്കമിട്ടു.
കവിതയില്‍ നിന്നുമാത്രമല്ല ഭാഷയില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ് ലക്ഷദ്വീപുജനത എന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ദ്വീപു ജനത വര്‍ഷങ്ങളായി അടിയന്തരാവസ്ഥയാണ് അനുഭവിക്കുന്നതെന്നും ഡല്‍ഹിയില്‍ നിന്ന് അയക്കുന്ന 'രാജാവ്' തീരുമാനിക്കുന്നത് പോലെ ഭരിക്കുന്ന, അയാള്‍ തീരുമാനിക്കുന്നത് പോലെ ജീവിക്കാന്‍ പഠിക്കണമെന്ന് പറയുന്ന അടിച്ചമര്‍ത്തപ്പെട്ട സമൂഹമാണ് ദ്വീപുജനതയെന്നും ഈ ജനതയുടെ പ്രതിനിധി എന്ന നിലക്കാണ് മലയാളത്തിന്റെ മുമ്പില്‍ തങ്ങള്‍ സംസാരിക്കുന്നതെന്ന് ഇരുവരും കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു.
മലയാളത്തിന്റെ അതിപ്രസരം ലക്ഷദ്വീപിലെ ഭാഷയായ ജസരിയെ ഇല്ലാതാക്കുകയാണ്. കേരളത്തിലെ സിലബസ്സാണ് പഠിപ്പിക്കുന്നത്. നിങ്ങള്‍ ഇന്ത്യയുടെ ഭൂപടം വരക്കുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തും ഓരോ കുത്ത് വരയ്ക്കണം അല്ലെങ്കില്‍ അത് ഇന്ത്യയല്ലെന്നും സലാഹുദ്ധീന്‍ പറഞ്ഞു. കാലങ്ങളായി തങ്ങള്‍ അടിയന്തരാവസ്ഥയാണ് അനുഭവിക്കുന്നതെന്ന് ഇസ്മത്ത് ഹുസൈന്‍ പറഞ്ഞു.ന്യൂനപക്ഷമായ എഴുത്തുകാര്‍ പുറത്തേക്ക് വരാന്‍ കൊതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്‍മെന്റ് സംസ്‌കൃത കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ജോണ്‍ അധ്യക്ഷനായി. കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ ഡോ. എച്ച്.കെ സന്തോഷ് പാരിപ്രേക്ഷ്യം അവതരിപ്പിച്ചു. കവി പി. രാമന്‍ എഴുതിയ 'തിളനില'യുടെ പുതിയ പതിപ്പ് കെ.സി നാരായണന്‍ പ്രകാശനം ചെയ്തു. ഗുജറാത്തി കവി  കാഞ്ചി പട്ടേല്‍, കാര്‍ണിവല്‍ ഡയറക്ടര്‍ പി.പി രാമചന്ദ്രന്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വി. സജ്ഞീവ് എന്നിവര്‍ സംസാരിച്ചു.ഞായറാഴ്ച്ചവരെ നീണ്ടുനില്‍ക്കുന്ന കാര്‍ണിവലില്‍ നിരവധി അന്താരാഷ്ട്ര ദേശീയ പ്രാദേശിക ഭാഷാ കവികള്‍ പങ്കെടുക്കും.   

SHARE YOUR FEEDBACK

RECENT IN THIS CATEGORY