സി.പി.ഐ നേതാക്കളുടെ അറസ്റ്റ്: അപലപിച്ച് ഇടതുപക്ഷ സഹയാത്രികൻ പി.പി റഹീം
കവരത്തി: അഡ്വൈസറുമായി ചർച്ചക്കെത്തിയ സി.ടി നജുമുദ്ധീൻ അടക്കമുള്ള സി.പി.ഐ നേതാക്കളുടെ അറസ്റ്റിൽ അപലപിച്ച് ഇടതുപക്ഷ സഹയാത്രികൻ പി.പി റഹീം. ലക്ഷദ്വീപ് സി.പി.ഐ നേതാക്കൾക്കെതിരെ അഡ്വൈസർ നടത്തിയത് പ്രതികാര വേട്ടയാടലാണ്. ബിത്രയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കൽ, ഗതാഗത പ്രശ്നങ്ങൾ എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് സി.പി.ഐ നേതൃത്വം അഡ്വൈസറെ കണ്ടത്. എന്നാൽ ഈ വിഷയങ്ങളിൽ ഒന്നും കൃത്യമായ ചർച്ച നടത്താൻ അഡ്വൈസർ തയ്യാറായില്ല. ദ്വീപ് ഭരണകൂടത്തിന്റെ തീരുമാനങ്ങളെ നിങ്ങൾക്ക് ചോദ്യം ചെയ്യാനാകില്ല എന്നാണ് അഡ്വൈസർ സി.പി. ഐ നേതൃത്വത്തോട് പറഞ്ഞത്. ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും തികച്ചും ഏകാധിപതിയുടെ സ്വരമാണ് ഉയർന്നത്. മാന്യമായി ചർച്ചയ്ക്ക് വന്ന പൊതുപ്രവർത്തകരെ കള്ളക്കേസ് ഉണ്ടാക്കി ഭരണകൂടം ജയിലിൽ അടച്ചിരിക്കുന്നു. പരാതിക്കാരനായ അഡ്വൈസർ നേരിട്ട് പരാതി നൽകാതെ പകരം അഡ്വൈസറുടെ പി.എ മുഖാന്തരമാണ് പരാതി കൊടുത്തിരിക്കുന്നത്. ഇത്തരത്തിൽ ലക്ഷദ്വീപിലെ പ്രതിസന്ധികൾ ചൂണ്ടികാട്ടി അധികാരികളുമായി ചർച്ചയ്ക്ക് വരുന്ന പൊതുപ്രവർത്തകരെ കള്ളക്കേസ് ഉണ്ടാക്കി ജയിലിൽ അടക്കുന്നത് തികച്ചും പ്രതിഷേധാർഹമാണ്. ഈ വിഷയം കേവലം ഒറ്റപ്പെട്ട സംഭവമായി കാണാതെ ഭരണകൂടത്തിന്റെ ഇത്തരം അനീതിക്കെതിരെ ലക്ഷദ്വീപിലെ ജനസമൂഹം മുഴുവനും പ്രതിഷേധവുമായി മുന്നോട്ട് വരണം. ലക്ഷദ്വീപിലെ മുഴുവൻ ജനാധിപത്യ സംവിധാനത്തെയും തച്ചുടക്കുന്ന സമീപനമാണ് ദ്വീപു ഭരണകൂടം ഇന്നിവിടെ നടത്തിക്കൊണ്ടിരിക്കുന്നത് ഇതിനെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട് എന്നും പി.പി റഹീം പറഞ്ഞു.