DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപില്‍ നിന്നും കൊളംബിയ യൂണിവേഴ്സിറ്റിയിലേക്ക് ഒരു പെണ്‍കുട്ടി

In interview Special Feature Article BY P Faseena On 18 March 2023
ആന്ത്രോത്ത് സ്വദേശിനി റസീലയുടെ തീരുമാനങ്ങളും വഴികളും വ്യത്യസ്തമാണ്. ലക്ഷദ്വീപിനൊരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നൊരാളും തന്നാല്‍ കഴിയുന്നതെന്തും ദ്വീപിന് വേണ്ടി ചെയ്യാന്‍ കൊതിക്കുന്നൊരു വ്യക്തികൂടിയാണ് റസീല പി.എ.
ദ്വീപിലെ അധ്യാപക ജോലിയില്‍ നിന്നും രാജിവെച്ച് യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിൽ കൾച്ചറൽ സ്റ്റഡിയിൽ അഡ്മിഷൻ ലഭിച്ച് പഠിക്കാൻ പോയി. എന്നാൽ അവിടെ നിന്നും റസീലയുടെ വഴിമറി ഇനി ന്യൂയോർക്കിലേക്ക് ഉന്നതപഠനത്തിനായി പറക്കാൻ കാത്തിരിക്കുകയാണ്. ജോലി വേണ്ട എന്നുവെച്ച് തിരിഞ്ഞുനടന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട് റസീലയ്ക്ക്. കേരളത്തില്‍ പി.ജി പഠനത്തിനായി വന്നകാലം കൈപ്പേറിയ അനുഭവങ്ങളാണ് തനിക്ക് നല്‍കിയതെന്ന് പറയുന്നു. എ.സ് ടി എന്ന് വിളിച്ചുള്ള അധിക്ഷേപം. ലൈബ്രറിയില്‍ പുസ്തകങ്ങളെടുക്കാന്‍ പോയാല്‍ ''ലക്ഷദ്വീപുകാരെല്ലെ നിങ്ങള്‍ പുസ്തകവും കൊണ്ട് നാട് വിടില്ലേ'' എന്ന് പറഞ്ഞ് വായനശാലയില്‍ നിന്ന് മെമ്പര്‍ഷിപ്പ് പോലും നിഷേധിച്ച ഓര്‍മകള്‍. എന്നാല്‍ ഇതൊന്നും കേട്ടും സഹിച്ചും നില്‍ക്കാന്‍ റസീലയ്ക്ക് മനസ്സില്ലായിരുന്നു. പി.ജി പഠനം പാതിവഴിയില്‍ നിര്‍ത്തി തിരികെ കപ്പല്‍കയറി.
ശേഷം ദ്വീപില്‍ അധ്യാപകജോലി നേടി. ജോലിക്കിടയിലും പി.ജി മുഴുവനാക്കണമെന്ന ആഗ്രഹം ഉള്ളില്‍ക്കിടന്നു. വീട്ടുകാരോട് പറഞ്ഞപ്പോള്‍ ജോലി കൈവിടേണ്ട എന്നായിരുന്നു ആദ്യ ഉപദേശം. പ്രബോഷന്‍ കാലയളവ് കഴിഞ്ഞാല്‍ ലീവെടുത്ത് പിജിക്ക് പോകാം എന്ന് വീട്ടുകാര്‍ ഉപദേശിച്ചു. പക്ഷെ പലതവണ അവധിക്ക് അപേക്ഷിച്ചിട്ടും കിട്ടിയില്ല. നാലു വര്‍ഷത്തിനു ശേഷം 2019ല്‍ ജെ.എന്‍.യുവിന്റെ എന്‍ട്രന്‍സ് എഴുതി. റിസല്‍ട്ട് വന്നപ്പോള്‍ ഓഫര്‍ ലെറ്റര്‍വെച്ച് വീണ്ടും അവധിക്ക് അപേക്ഷിച്ചു. എക്സ്ട്രാ ഓര്‍ഡിനറി അവധിയാണ് അധികൃതര്‍ നല്‍കിയത്. രണ്ടു വര്‍ഷത്തേക്ക് ബോണ്ട് അടിസ്ഥാനത്തിലായിരുന്നു. തിരിച്ചുവന്ന് ജോലിയിൽ പ്രവേശിക്കണം. അല്ലെങ്കില്‍ അവധിയുടെ കാലയളവില്‍ ഗവണ്‍മെന്റ് വക ഫെലോഷിപ്പുകള്‍ മറ്റ് അലവന്‍സുകളോ ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഇരട്ടി തിരിച്ചടക്കണം എന്നായിരുന്നു ഉടമ്പടി. ആ രണ്ടുവര്‍ഷത്തേക്ക് വേതനവും ലഭിക്കില്ല. റസീല വേതനരഹിത അവധിയെടുത്ത് ജെ.എന്‍.യു വില്‍ എം.എ ഇംഗ്ലീഷ് പഠിക്കാന്‍ പോയി. 2019 ജൂണ്‍ മുതല്‍ 2021 ജൂണ്‍വരെ ജെ.എന്‍.യു വില്‍ പഠിച്ചു. 2021-ല്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു.
സ്‌കൂളില്‍ പോവുക വിദ്യാര്‍ഥികളെ പഠിപ്പിക്കുക ഓരോ മാസവും ശമ്പളം വാങ്ങുക, ഇതിനപ്പുറം മറ്റൊന്നും ജീവിതത്തില്‍ സംഭവിക്കുന്നില്ല എന്ന ചിന്ത വല്ലാത്തൊരു മടുപ്പിലേക്ക് എത്തിച്ചു തുടങ്ങിയിരുന്നു. ഒപ്പം ജോലി ചെയ്യുന്ന ചിലരിൽ നിന്നും ലഭിച്ച ഒട്ടും സുഖമല്ലാത്ത അനുഭവങ്ങളായിരുന്നു. സീനിയര്‍ ജൂനിയര്‍ വേര്‍തിരിവ്, ജെന്‍ഡര്‍ പറഞ്ഞ് മാറ്റിനിര്‍ത്തല്‍. ആദ്യമെല്ലാം സീനിയര്‍ അധ്യാപകരുടെ ഈഗോയെ കാര്യമാക്കിയില്ല. പിന്നീട് അത് തന്റെ സെല്‍ഫ് റെസ്‌പെക്ട് എന്നതിനെയും ബാധിക്കുന്നു എന്ന് തിരിച്ചറിഞ്ഞു.
ദി വയര്‍, ലെ തിണ്ണയ് ക്രയോൾ, ഏഷ്യാനെറ്റ്, മാധ്യമം തുടങ്ങിയ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകളില്‍ ലക്ഷദ്വീപ് നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എഴുത്തുകള്‍ പ്രസിദ്ധീകരിച്ചുവന്നു. അതിന്റെ പേരില്‍ നിരവധി വിലക്കുകള്‍ നേരിടേണ്ടിവന്നു. അതിലേറ്റവും ഗവണ്‍മെന്റ് ഉദ്യോഗസ്ഥ ഭരണകൂടത്തിനെതിരെ എഴുതാന്‍ പാടില്ല എന്ന മുന്നറിയിപ്പായിരുന്നു.
സ്വയം അവമതിപ്പ് തോന്നുകയും, തനിക്ക് വേണ്ടി താന്‍ ഒന്നും ചെയ്യുന്നില്ലെന്നും തന്നെക്കൊണ്ട് ഇവിടം ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതോന്നലും ചില മേലുദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച കുത്തുവാക്കുകളുമാണ് ദ്വീപില്‍ നിന്ന് മാറിനില്‍ക്കാന്‍ റസീലയെ പ്രേരിപ്പിച്ചത്.
ഇവിടെ ഭരിക്കാന്‍ വരുന്നവരെല്ലാം ഹിന്ദിയാണ് സംസാരിക്കുന്നത് ഇവിടുത്തെ ജനങ്ങളാകട്ടെ പ്രാദേശിക ഭാഷയാണ് സംസാരിക്കുന്നത്. സാധാരണക്കാരായ ആളുകള്‍ക്ക് അവരോട് നേരിട്ട് സംസാരിക്കാന്‍ കഴിയില്ല ഒരു മീഡിയേറ്റര്‍ വേണം. ദ്വീപിലെ തുടര്‍ന്നുവരുന്ന സിസ്റ്റത്തിനെതിരെ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. ഒന്നിനെതിരെയും പ്രതികരിക്കാന്‍ പറ്റില്ല, ഈ സമൂഹത്തില്‍ ഒരു വ്യത്യാസം കൊണ്ടുവരാന്‍ പറ്റുന്നില്ല ഈ സമ്മര്‍ദ്ദത്തില്‍ നിന്നാണ് 2022ല്‍ ബാംഗ്ലൂരിലെത്തുന്നത്.
ലക്ഷദ്വീപിനെക്കുറിച്ച് പി.എച്ച്.ഡി ചെയ്യണം എന്നത് റസീലയുടെ സ്വപ്നമാണ്. ദ്വീപിനെക്കുറിച്ച് ഇന്നുവരെ എഴുതിയതെല്ലാം പുറത്തു നിന്നുള്ളവരാണ്. അവര്‍ കണ്ട ലക്ഷദ്വീപ് അല്ല അവിടെ ജീവിക്കുന്നവര്‍ക്ക്. ലക്ഷദ്വീപിനെക്കുറിച്ച് പല തെറ്റിധാരണകളും പുറത്തുള്ളവര്‍ക്കുണ്ട്. അതെല്ലാം മാറ്റിയെടുക്കണം എന്ന ഉദ്ദേശവും തനിക്കുണ്ട് എന്ന് റസീല പറയുന്നു.
മൂത്തോന്‍ സിനിമ കണ്ടൊരു അനുഭവവും റസീല പങ്കുവെച്ചു. മൂത്തോന്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ താന്‍ വലിയ അസ്വസ്ഥയായി എന്നും ലക്ഷദ്വീപിലെ ഭാഷയല്ല സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളതെന്നും മറിച്ച് മറ്റേതോ ഭാഷയോ അല്ലെങ്കില്‍ അവരുണ്ടാക്കിയെടുത്ത ഭാഷയൊ ആണ് അതില്‍ ഉപയോഗിച്ചത് എന്നുമാണ് റസീലയുടെ അഭിപ്രായം. സിനിമയിലെ കഥാപാത്രങ്ങള്‍ പറയുന്നത് എന്ത് എന്ന് മനസ്സിലാകാന്‍ സബ്‌ടൈറ്റില്‍ വായിക്കേണ്ടി വന്നു എന്നും പറയുന്നു. ദ്വീപ് ഭാഷയായ ജസരിയല്ല അതില്‍ ഉപയോഗിച്ചിട്ടുള്ളത് എന്ന് സിനിമാ പ്രവര്‍ത്തകര്‍ക്ക് സൂചിപ്പിക്കാമായിരുന്നു എന്നു പറഞ്ഞുകൊണ്ട് തന്റെ പ്രതിഷേധം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.

ലക്ഷദ്വീപ് ചരിത്രവുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകളുമുണ്ട് എന്നാല്‍ അവരെ ആരും ഇതുവരെ വാഴ്ത്തുന്നത് കണ്ടിട്ടില്ല. ദ്വീപില്‍ മരുമക്കത്തായമാണ് നിലവിലുള്ളത്. പക്ഷെ അതൊന്നും അവരുടെ ഉയര്‍ച്ചക്ക് പ്രയോജനമാകുന്നില്ല. ദ്വീപിലെ സ്ത്രീകളില്‍ ഒരു നാലുപേരോട് ചോദിച്ചാല്‍ മനസ്സിലാകും അവര്‍ എത്രത്തോളം സ്വയം പര്യാപ്തരാണ് എന്നത്. തളര്‍ത്തുന്നവരും അതിനൊപ്പം കൈപ്പിടിച്ചുയര്‍ത്തുന്നവരുമുണ്ട്. പുറത്ത് നിന്ന് വരുന്നവര്‍ക്ക് ദ്വീപ് മനോഹരമാണ് ''അഥിതി ദേവോ ഭവ'' എന്ന വാക്യം മുറുകെ പിടിക്കുന്നവരുമാണ്. ബാംഗ്ലൂരിലേക്ക് വരുമ്പോള്‍ വീട്ടുകാരോട് പറഞ്ഞത് താനൊരു ആണ്‍കുട്ടി ആയിരുന്നെങ്കില്‍ ജോലി വിട്ട് ലക്ഷദ്വീപില്‍ നിന്ന് മാറിനില്‍ക്കില്ലായിരുന്നു എന്നായിരുന്നു. പിതാവ് കോയയും മാതാവ് സഫിയാബിയും അവളോട് പറഞ്ഞത് സ്വയം കരുത്ത് നേടി ആരെയും ആശ്രയിക്കാതെ നില്‍ക്കാനുമാണ്.
ദ്വീപില്‍ പെണ്‍ക്കുട്ടികളെ നേരത്തെ വിവാഹം കഴിച്ചുവിടുന്ന പതിവാണ് ഒരു അധ്യാപിക എന്ന നിലയില്‍ തന്നെ ഏറെ വേദനിപ്പിച്ചത്. ഭാവിയില്‍ ഉയര്‍ന്ന പദവിയില്‍ എവിടെങ്കിലുമെത്തും എന്ന് പ്രതീക്ഷയോടെ നോക്കിയ വിദ്യാര്‍ഥിയുടെ കല്ല്യാണക്കുറിയാകും രണ്ടുവര്‍ഷം കഴിഞ്ഞാല്‍ കയ്യില്‍ കിട്ടുക. ജന്മനാ നിരവധി കഴിവുകളുള്ള പെണ്‍കുട്ടികളാണ് ദ്വീപിലുള്ളത്. എന്നാല്‍ വീട്ടുകാര്‍ അവളെ ഒരു ''മാര്യേജ് മെറ്റീരിയലായാണ്'' വളര്‍ത്തുന്നത്.ദ്വീപിലെ വനിതാ സെല്ലിന്റെ തലവന്മാരായെത്തുന്നത് പുരുഷനാണ് എവിടെയാണ് ഇങ്ങനെയൊരു രീതി കണ്ടുവരുന്നത് എന്നാണ് റസീലയുടെ ചോദ്യം.
മക്കളെ മാതാപിതാക്കളറിയണം അവരുടെ സ്വപ്‌നങ്ങളറിയണം. അതിന് അവരുമായി തുറന്ന് സംസാരിക്കണം. ദ്വീപില്‍ മാത്രമല്ല എല്ലായിടത്തും ഈ മാറ്റം വേണം.
മാതാപിതാക്കള്‍ അവരുടെ ജീവിതം ജീവിച്ചു ഇനി അതേ പാത തങ്ങളുടെ മക്കളും തുടരണം എന്ന വാശി ഒഴിവാക്കണം. ചെറുപ്പം മുതലെ രാഷ്ട്രീയ ചര്‍ച്ചകളും മുദ്രാവാക്യങ്ങളും കേട്ടാണ് താന്‍ വളര്‍ന്നതെന്നും പിതാവിന്റെ ജേഷ്ഠനും ലക്ഷദ്വീപ് എം.പിയുമായിരുന്ന പിഎം സൈദാണ് ലോകം കാണണം എന്ന ആഗ്രഹത്തിന് പിന്നിലെ വ്യക്തി. ന്യൂയോര്‍ക്കിലുള്ള കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലാണ് റസീല ഇപ്പോള്‍
സ്വയം ചുരുങ്ങരുത് എന്നാണ് റസീല പറയുന്നത്. സ്വയം മാറ്റങ്ങളുണ്ടാകണം ചുറ്റിലും മാറ്റങ്ങളുണ്ടാക്കാന്‍ ശ്രമിക്കണം. സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടിരിക്കാം അവയ്ക്ക് പുതുജീവന്‍ പകരാം. സ്വയം അറിയുകയും ബഹുമാനം നല്‍കുകയും ചെയ്യണം. നമ്മള്‍ നമ്മളെ അറിഞ്ഞ് സ്വപ്‌നങ്ങള്‍ക്ക് ചിറകേകി ഉയരേ പറക്കാം. മാറ്റങ്ങളുടെ മറ്റൊരുപാതയെ തേടാമെന്നുമാണ് റസീലയുടെ അഭിപ്രായം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY