DweepDiary.com | ABOUT US | Friday, 29 March 2024

സി.പി.ഐ നേതാക്കളുടെ അറസ്റ്റും ലക്ഷദ്വീപിലെ ഭരണ വ്യവസ്ഥയിലെ പിഴവുകളും

In editorial BY P Faseena On 08 October 2022
കഴിഞ്ഞ സെപ്റ്റംബർ 27 ആം തിയ്യതി കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ സ്റ്റേറ്റ് സെക്രട്ടറി സി.ട്ടി നജ്മുദ്ധീൻ അടക്കമുള്ള സി.പി.ഐ നേതാക്കൾ അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകനായ അൻപരസ് ഐ.എ.എസ് നെ കാണാൻ അദ്ദേഹത്തിന്റെ ചേമ്പറിൽ അനുവാദം ചോദിച്ച് അകത്തുകടന്നു. ചർച്ചക്ക് ശേഷം അവർ പുറത്തിറങ്ങുമ്പോഴേക്കും പോലീസ് അവരെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി സി.ട്ടി നജ്മുദ്ധീൻ, കവരത്തി ബ്രാഞ്ച് സെക്രട്ടറി നസീർ, സ്റ്റേറ്റ് കമ്മിറ്റി അംഗം സൈദലിബിരായിക്കൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
അന്ന് റിമാൻഡിലായവർക്ക് ഇതുവരെയും ജാമ്യം ലഭിച്ചിട്ടില്ല. കേവലം വാക്കുതർക്കം നടത്തിയത് കൊണ്ട് മാത്രം ലക്ഷദ്വീപിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകരായ മൂന്ന് സി.പി.ഐ നേതാക്കളെ ജാമ്യമില്ല വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുന്നതിലേക്ക് കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കുന്നതിന്റെ ചേതോവികാരം എന്താണ്?. അഡ്മിനിസ്ട്രെഷനുമായി ചർച്ച നടത്തിയപ്പോൾ അവർ മാന്യമായി പെരുമാറിയില്ല എന്നത് കൊണ്ട് മാത്രം സ്വന്തം പേഴ്സണൽ അസിസ്റ്റന്റ്നെ കൊണ്ട് പരാതി കൊടുപ്പിക്കുകയും ആ വിഷയത്തിൽ സ്ഥലത്തെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെമേൽ സമ്മർദ്ദം ചെലുത്തുകയും തന്നോട് കയർത്ത പൊതുപ്രവർത്തകരെ കുറച്ചു ദിവസമെങ്കിലും ജയിലിൽ അടക്കുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്ന ഒരു ഉദ്യോഗസ്ഥ മേധാവി നിയന്ത്രിക്കുന്ന ഭരണ സംവിധാനം ആർക്ക് നീതി കിട്ടാനാണ് ഇവിടെ പ്രവർത്തിക്കുന്നത് എന്ന് വ്യക്തമാണ്.
സംഭവം നടന്ന ദിവസം അഡ്വവൈസറുടെ ഔദ്യോഗിക വാഹനം പലതവണ കവരത്തി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. അതിന്റെ അനന്തരഫലം എന്നോണം ദിവസം മുഴുവൻ കസ്റ്റഡിയിലായിരുന്ന ഇടതുപക്ഷ പ്രവർത്തകർ വൈകുന്നേരത്തോട് കൂടി ജാമ്യമില്ല വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടു. 27 ആം തിയ്യതി അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷ 28 ന് ആന്ത്രോത് മുൻസിഫ് കോടതിയിൽ സമർപ്പിച്ചു. അന്ന് പോലീസിന്റെ റിപ്പോർട്ട്‌ ലഭിക്കാത്തത് കൊണ്ട് കേസ് 29 ആം തിയ്യതിയിലേക്ക് മാറ്റി. 29 ന് വാദം കേട്ട ശേഷം അന്ന് ഒരുമണിക്ക് വിധി പറയാം എന്ന് പറഞ്ഞെങ്കിലും പിന്നീട് 30 ആം തിയ്യതിയാണ് ജാമ്യം നിഷേധിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയതിന്റെ ഓർഡർ പോലും വക്കീലിന് ലഭിക്കുന്നത് അന്ന് വൈകുന്നേരം 3 മണിക്കാണ്. ജഡ്ജി അവധി എടുക്കുകയും, കോടതി അവധി ദിവസങ്ങളും ജില്ലാ കോടതിയിൽ ജാമ്യം അപേക്ഷിക്കുന്നത് 6ആം തിയ്യതി വരെ നീണ്ടു. ഭരണകൂട നടപടിയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ഒരു ഉദ്യോഗസ്ഥ മേധാവിയെ നേരിൽ കണ്ടതിന് ലക്ഷദ്വീപിൽ പൊതുപ്രവർത്തകർ ജയിലിൽ കിടക്കാൻ തുടങ്ങിയിട്ട് ദിവസം എട്ടായി. ജാമ്യം ലഭിച്ചാലും ഇല്ലെങ്കിലും ലക്ഷദ്വീപുജനത തിരിച്ചറിയേണ്ട ഒരു കാര്യം നമ്മൾ ജീവിക്കുന്ന ഈ പ്രദേശത്ത് സ്വേച്ഛാധിപത്യ രീതിയിലുള്ള ഭരണസംവിധാനം ആണ് നിലവിലുള്ളത്. കേവലം കയർത്തു സംസാരിച്ചത് കൊണ്ട് മാത്രം പൊതുജനങ്ങളെ ജയിലിൽ അടക്കാൻ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്ന ഭരണ സംവിധാനമാണ് ഇവിടെ ഉള്ളത്. ആർട്ടിക്കിൾ 239( 2) പ്രകാരം രാഷ്‌ട്രപതി അയക്കുന്ന അഡ്മിനിസ്ട്രേറ്റർക്ക് ഒരു രാജാവിനുള്ള അത്രയും അധികാരമാണ് ലക്ഷദ്വീപിൽ ഉള്ളത്. ഗതാഗത വകുപ്പ് കൃഷി എന്നുവേണ്ട ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള പോലീസ് വരെ ഒരൊറ്റ വ്യക്തിയുടെ കാൽകീഴിൽ ആണ്.
കേന്ദ്രഭരണ പ്രദേശങ്ങൾ എന്ത്‌ അടിസ്ഥാനത്തിൽ രൂപീകരിക്കപെട്ടതാണെങ്കിലും ഇന്ന് അത് ഒരു പ്രദേശത്തെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ അടിച്ചമർത്തുവാനുള്ള എളുപ്പവഴിയായി മാറിയിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ നേതാക്കൾ ഉയർത്തിയ ആവശ്യത്തെകുറിച്ചും ചർച്ചചെയ്യേണ്ടതാണ്. ലക്ഷദ്വീപിലെ ഏറ്റവും ആൾതാമസം കുറഞ്ഞ ദ്വീപാണ് ബിത്ര. 2011ലെ സെൻസെസ് പ്രകാരം 271 ആണ് ബിത്രയിലെ ജനസംഖ്യ. ആ ദ്വീപിലെ ആളുകളെ മുഴുവൻ ഒഴിപ്പിക്കുകയും അവിടെ കോസ്റ്റ് ഗാർഡിനൊ, ടൂറിസത്തിനൊ വേണ്ടി ഒഴിച്ചിടുക എന്ന ലക്ഷ്യം ഭരണകൂടം പിന്തുടരുന്നുണ്ടോ എന്ന ഒരൊറ്റ ചോദ്യമാണ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകനെ ചൊടിപ്പിച്ചത്. ബിത്ര ഏറ്റവും ആൾതാമസം കുറഞ്ഞ ദ്വീപ് ആണെങ്കിലും ലഗുൺ വിസ്താരത്തിൽ നോക്കുമ്പോൾ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ് ബിത്ര. ഭാവിയിൽ വളർന്ന് വലിയ ഒരു ദ്വീപാകാൻ നിൽക്കുന്ന ഒരു പ്രദേശത്തെ ഏതെങ്കിലും ഏജൻസികൾക്കൊ സ്വകാര്യ കമ്പനികൾക്കൊ വിട്ടുകൊടുക്കുക എന്ന കാര്യം ചെയ്യരുത് എന്നല്ല നിങ്ങൾ അങ്ങനെ ഒരു കാര്യം ചെയ്യാൻ പദ്ധതി ഇട്ടിട്ടുണ്ടോ എന്ന കാര്യം ചോദിക്കാൻ പോലും അവകാശമില്ലാത്ത വിധം ഉദ്യോഗസ്ഥ ധാർഷ്ട്യത്തിൽ അമർന്നിരിക്കുകയാണ് ലക്ഷദ്വീപ് സമൂഹം.
ലക്ഷദ്വീപ് എം.പി അടക്കമുള്ള ചിലർ പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും ഇത്തരം ഒരു സംഭവത്തിലേക്ക് നയിച്ച ഭരണ സംവിധാനങ്ങളെയും അതിന് കാരണക്കാരാകുന്ന ഉദ്യോഗസ്ഥ കുറ്റവാളികളെയും പരസ്യമായി വിമർശിക്കാൻ ഇനിയും ആരും ധൈര്യപ്പെടുന്നില്ല. സ്വന്തം പേരിൽ രാഷ്ട്രീയ പ്രേരിതമായ 12 ക്രിമിനൽ കേസുകൾ ഉള്ള സി.ട്ടി നജ്മുദ്ധീൻ എന്ത് കൊണ്ടാണ് ഭരണകൂടത്തിന്റെ കണ്ണിലെ കരടാകുന്നത്?. ഗതാഗത പ്രശ്നത്തിൽ 12 മണിക്കൂർ നിരാഹാര സമരം കിടന്ന ശേഷം സി.ട്ടി നജ്മുദ്ധീൻ കവരത്തി പഞ്ചായത്ത്‌ സ്റ്റേജിൽ നടത്തിയ പ്രസംഗം അതിന് ഉത്തരം നൽകുന്നുണ്ട്. ലാഭമില്ലാത്തത് കൊണ്ട് കൃഷി വകുപ്പും, മൃഗ സംരക്ഷണ വകുപ്പും, ഫാമുകളും അടച്ചുപൂട്ടിയ ഭരണകൂടം എന്ത് കൊണ്ടാണ് അഡ്മിനിസ്ട്രേഷന്റെ ബംഗ്ലാവ് അടച്ചു പൂട്ടാത്തത്?. അതിൽ നിന്ന് എന്താണ് ലാഭം?. ഇത്തരം അടിസ്ഥാനപരമായ ചോദ്യങ്ങൾ ഉയർത്തുകയും അഡ്മിനിസ്ട്രേഷനെതിരെ തുറന്ന യുദ്ധത്തിന് തയ്യാറാകുകയും ചെയ്യുന്ന രാഷ്ട്രീയവും രാഷ്ട്രീയ നേതാക്കളും എന്നും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്.
ഉദ്യോഗസ്ഥ ഭരണത്തിൽ ജനങ്ങൾക്ക് നീതി പ്രതീക്ഷിക്കുന്ന നമ്മൾ കഥയറിയാതെ ആട്ടം കാണുകയാണ്. ഒരു പട്ടേലൊ ഒരു അഡ്മിനിസ്ട്രേറ്ററോ മാറി കഴിഞ്ഞാൽ ലക്ഷദ്വീപ് സ്വർഗമാകുമെന്ന് വിശ്വസിക്കുന്നവരോട് പറയാനുള്ളത്, ലോകത്ത് എവിടെയും ഉദ്യോഗസ്ഥരൊ പട്ടാളമൊ നിയന്ത്രിക്കുന്ന ഭരണം ജനങ്ങൾക്ക് നീതി ഉറപ്പാക്കിയിട്ടില്ല. ഏത് വലിയ ഉദ്യോഗസ്ഥനായാലും അയാളെ നിയന്ത്രിക്കുന്ന ജനപ്രതിനിധിയോ ജനപ്രതിനിധിസഭകളോ നിലനിൽക്കുന്നില്ലെങ്കിൽ ആ പ്രദേശത്ത് നീതിലഭിക്കുക എന്നത് സാധാരണക്കാർക്ക് അപ്രാപ്യമായ ഒരു കാര്യമാണ്. എല്ലാം പ്രഫുൽ പട്ടേൽ എന്ന വല്ലപ്പോഴും വന്ന് ലക്ഷദ്വീപ് സന്ദർശിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ പേരിൽ കെട്ടിവെക്കുന്ന ഉദ്യോഗസ്ഥ വർഗം ജനജീവിതങ്ങളുടെ മേൽ ചെലുത്തുന്ന അധികാര ദുർവിനിയോഗത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകനായ അൻപരസു ഐ.എ.എസ് ന്റെ ഓഫീസിൽ എത്തിയ സി.പി.ഐ നേതാക്കളുടെ അറസ്റ്റ്. വിഭജിച്ചു കിടക്കുന്ന ഒരു സമൂഹം എന്ന നിലയിൽ നിന്നും ലക്ഷദ്വീപ് എന്ന ഒരൊറ്റ സ്വത്വത്തിലേക്കുള്ള നമ്മുടെ യാത്ര അതിവേഗം സംഭവിച്ചില്ല എങ്കിൽ ഒരു ജനത എന്ന നിലയിൽ നമ്മൾ വെറുമൊരു ഓർമ്മയായി അവശേഷിക്കുന്ന കാലം അതിവിദൂരമല്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY